മാതൃഭൂമിയിൽ ഒക്ടോബർ 17-നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റ് ചെയ്യാത്ത പൂർണരൂപം

ഒരു രാഷ്ട്രം ‘ശരി’യായും മറ്റൊരുരാജ്യം ‘തെറ്റാ’യും കാണുന്നതിനിടയിലുള്ള സങ്കീർണ്ണമായ ഇടത്തിലാണ് പലപ്പോഴും നയതന്ത്രം നിലനിൽക്കുന്നത്. ഒരു രാജ്യം നീതിയുക്തമോ ഉചിതമോ ആയി കാണുന്നത് മറ്റൊരു രാജ്യത്തിന് അന്യായമോ ഹാനികരമോ ആയി കാണാമെന്നതിനാൽ ഇത് വസ്തുനിഷ്ഠ വിലയിരുത്തലുകൾക്കു വെല്ലുവിളിയാകുന്നു. ദേശീയ താൽപ്പര്യങ്ങൾ, രാഷ്ട്രീയമൂല്യങ്ങൾ, സാംസ്കാരിക വീക്ഷണങ്ങൾ എന്നിവയുടെ വ്യത്യസ്ത സ്വഭാവം യാഥാർത്ഥ്യങ്ങളെ സങ്കീർണമാക്കുന്നു.

നിലവിലെ ഇന്ത്യ-കാനഡ സംഘർഷം പോലുള്ള സന്ദർഭങ്ങളിൽ, ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടുകളുടെ നീതിയിൽ ഉറച്ചു വിശ്വസിക്കുന്നു: കാനഡ അതിൻ്റെ പരമാധികാരവും പൊതുസുരക്ഷയും സംരക്ഷിക്കുന്നതായി വിശ്വസിക്കുന്നു. അതേസമയം കാനഡയുടെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതവും ദോഷകരവുമാണെന്ന് ഇന്ത്യ വീക്ഷിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ നയതന്ത്രം ഫലപ്രദമായി പ്രവർത്തിക്കുന്നതിന്, ഇരുപക്ഷവും ശരിയും തെറ്റും സംബന്ധിച്ച ദ്വന്ദങ്ങൾക്കപ്പുറത്തേക്ക് പോകേണ്ടതുണ്ട്. ആ സാദ്ധ്യതകൾ എത്രയാണ്?

ഖാലിസ്ഥാൻവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് പരസ്പ്പരം നയതന്ത്രജ്ഞരെ പുറത്താക്കിയതോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ വലിയൊരു പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യൻ ഏജൻ്റുമാരാണെന്ന് കനേഡിയൻ സർക്കാർ ആരോപിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളാകാൻ തുടങ്ങുന്നത്. രാഷ്ട്രീയപ്രേരിതമെന്നും വോട്ട്ബാങ്ക് രാഷ്ട്രീയമെന്നും വിശേഷിപ്പിച്ച് ഇന്ത്യ കാനഡയുടെ അവകാശവാദങ്ങൾ പാടെ നിഷേധിച്ചു. പ്രതിസന്ധി രൂക്ഷമാകുമ്പോൾ, നയതന്ത്ര ബന്ധങ്ങളെയും വ്യാപാര ചർച്ചകളെയും ആഭ്യന്തര രാഷ്ട്രീയ സ്ഥിതിഗതികളെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

നയതന്ത്ര-രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിത്തിരിവാകുന്നത് 2023 ജൂണിൽ നിജ്ജാറിനെ കൊലപ്പെടുത്തുന്നതോടെയാണ്. കനേഡിയൻ പൗരനും ബ്രിട്ടീഷ് കൊളംബിയയിലെ ഒരു സിഖ് ആരാധനായാലത്തിന്റെ നേതൃത്വം വഹിച്ച നിജ്ജാർ, ഒരു സ്വതന്ത്ര ഖാലിസ്ഥാൻ വിഘടനവാദത്തിനായി നിലകൊള്ളുന്ന പ്രസ്ഥാനത്തിൻ്റെ ഒരു പ്രമുഖ നേതാവായിരുന്നു. ഇന്ത്യയിൽ ഈ പ്രസ്ഥാനം ഏറെക്കുറെ നിഷ്‌ക്രിയമാണെങ്കിലും, കാനഡ പോലുള്ള രാജ്യങ്ങളിലെ സിഖ്പ്രവാസികൾക്കിടയിൽ ഇതിന് കാര്യമായ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ, ഖാലിസ്ഥാൻ പ്രസ്ഥാനത്തെ അതിൻ്റെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി കാണുന്നു. അതുകൊണ്ടുതന്നെ നിജ്ജാർ ഉൾപ്പെടെയുള്ള പ്രവാസികളായ ഖാലിസ്ഥാൻവാദി നേതാക്കളെ അടിച്ചമർത്താൻ പാശ്ചാത്യസർക്കാരുകളിൽ ഇന്ത്യ ഏറെക്കാലമായി സമ്മർദ്ദം ചെലുത്തിവരുന്നുണ്ട്. നിജ്ജാർ തൻ്റെ ആരാധനാലയത്തിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം, കാനഡ അന്വേഷണം ആരംഭിച്ചു. അത് പിന്നീട് ഗുരുതരമായ നയതന്ത്രപ്രതിസന്ധിയിലേക്ക് വഴിവെച്ചു.

2023 സെപ്റ്റംബറിൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണങ്ങൾ’ തൻ്റെ സർക്കാർ അന്വേഷിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഇത് ഏറ്റവും മോശപ്പെട്ട ഘട്ടമായി മാറി. ഇന്ത്യ പെട്ടെന്നുതന്നെ ഇത് നിഷേധിച്ചു. ആരോപണങ്ങളെ ‘അസംബന്ധം’ എന്നും ‘അപകടം’ എന്നും വിളിച്ചു. തുടർന്ന് ഇരുരാജ്യങ്ങളും നയതന്ത്രജ്ഞരെ പിൻവലിക്കാനും പരസ്പരം തലസ്ഥാനങ്ങളിൽ അവരുടെ നയതന്ത്രസാന്നിധ്യം കുറയ്ക്കാനും തുടങ്ങി. വിസ പ്രോസസ്സിംഗ് ഉൾപ്പെടെ കനേഡിയൻ പൗരന്മാർക്കുള്ള ചില നയതന്ത്ര സേവനങ്ങളും ഇന്ത്യ മരവിപ്പിച്ചു.

നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2024 മെയ് മാസത്തിൽ കനേഡിയൻ പോലീസ് മൂന്ന് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതോടെയാണ് സ്ഥിതിഗതികൾ വീണ്ടും വഷളായത്. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) സംശയിക്കുന്നവരും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും തമ്മിൽ ബന്ധമുണ്ടെന്ന് ‘കണ്ടെത്തി’യതിനാൽ ഇത് ഇന്ത്യൻ സർക്കാരിൻ്റെ ‘പങ്കാളിത്ത’ത്തെക്കുറിച്ചുള്ള കനേഡിയൻ സംശയങ്ങൾക്ക് ആക്കം കൂട്ടി. കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരു ഇന്ത്യൻ പൗരനെ പിന്നീട് അറസ്റ്റ് ചെയ്തു. ഇതോടെ കനേഡിയൻ മണ്ണിൽ സർക്കാർ ‘കരാർ’ ചെയ്ത ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ ട്രൂഡോ രംഗത്തിറങ്ങി.

കാനഡയുടെ അന്വേഷണത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞരെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവരുടെ പട്ടികയിൽ (‘persons of interest’) പെടുത്താൻ കാരണങ്ങളുണ്ടെന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തിന് സന്ദേശം ലഭിച്ചു. നിജ്ജാറിൻ്റെ കൊലപാതകത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് ഇന്ത്യ ശക്തമായി നിഷേധിക്കുകയും കാനഡ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഇന്ത്യയുടെ പ്രശസ്തി അപകീർത്തിപ്പെടുത്തുകയാണെന്നു ആരോപിക്കുകയും ചെയ്തു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി, കാനഡയിലെ തങ്ങളുടെ ദൗത്യങ്ങളിൽ നിന്ന് നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും പിൻവലിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. മണിക്കൂറുകൾക്ക് ശേഷം, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പെടെ ആറ് ഇന്ത്യൻ നയതന്ത്രജ്ഞരെ പുറത്താക്കി കാനഡ സ്ഥിതിഗതികൾ വഷളാക്കി. കാനഡയിലെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യൻ ഏജൻ്റുമാർ ഏർപ്പെടുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ട്രൂഡോ ഒരു വാർത്താസമ്മേളനം നടത്തി സ്ഥിതിഗതികൾ കൂടുതൽ തീവ്രമാക്കി. അവിടെ ഇന്ത്യൻ സർക്കാർ ഏജൻ്റുമാർ വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിൻ്റെ ‘വ്യക്തവും ശ്രദ്ധേയവുമായ തെളിവുകൾ’ ആർസിഎംപി കണ്ടെത്തിയതായി അദ്ദേഹം പ്രസ്താവിച്ചു. രഹസ്യ വിവരശേഖരണം, ദക്ഷിണേഷ്യൻ കാനഡക്കാരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ, നിജ്ജാറിൻ്റെ കൊലപാതകം ഉൾപ്പെടെ ഒരു ഡസനിലധികം അക്രമാസക്തവുമായ പ്രവർത്തനങ്ങളിൽ ഇന്ത്യക്കു പങ്കാളിത്തം ഉണ്ടെന്നു ട്രൂഡോ അവകാശപ്പെട്ടു. ഈ തെളിവുകൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരിട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് ട്രൂഡോ ഊന്നിപ്പറഞ്ഞു. എന്നാൽ, തങ്ങളുമായി വ്യക്തമായ തെളിവുകളൊന്നും പങ്കുവെച്ചിട്ടില്ലെന്നും ഇന്ത്യയുടെ അന്താരാഷ്‌ട്രപ്രതിച്ഛായ തകർക്കാൻ കാനഡ ബോധപൂർവമായ തന്ത്രം പിന്തുടരുകയാണെന്നും ആരോപിച്ച് ഇന്ത്യ നിഷേധത്തിൽ ഉറച്ചുനിന്നു.

ഇതിനിടെ ഇന്ത്യയുടെ ‘ഏജൻ്റുമാർ’ കുറ്റവാളികളെ – ബിഷ്‌ണോയ് സംഘത്തെ പരാമർശിച്ച് – ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിയെ ലക്ഷ്യം വയ്ക്കാൻ (പ്രത്യേകിച്ച് ഖാലിസ്ഥാനി അനുകൂലഘടകങ്ങളെ) ആ രാജ്യത്ത് ഉപയോഗിക്കുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും അവകാശപ്പെട്ടു. തിടുക്കത്തിലുള്ള നയതന്ത്രനീക്കത്തിൽ, കാനഡയുടെ ആക്ടിംഗ് ഹൈക്കമ്മീഷണർ ഉൾപ്പെടെ ആറ് കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യ രാജ്യത്ത് നിന്ന് പുറത്താക്കുകയും അവർക്ക് ഇന്ത്യ വിടാൻ ഒക്ടോബർ 19 വരെ സമയം നൽകുകയും ചെയ്തു. സ്ഥിതിഗതികൾ നിലവിൽ നിജ്ജാറിൻ്റെ കൊലപാതകത്തിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, സിഖ്വിഘടനവാദവും ഖാലിസ്ഥാനി ഗ്രൂപ്പുകളെ കാനഡ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷങ്ങളെ വീണ്ടും മോശം സ്ഥിതിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്.

ഖാലിസ്ഥാൻ വിഘടനവാദം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലിയ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുന്ന വിഷയമായി തുടരുന്നു. വിദേശരാജ്യങ്ങളിലുള്ള സിഖ് വിഘടനവാദ പ്രസ്ഥാനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കാനഡ, ബ്രിട്ടൺ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളോട് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. ഈ പ്രസ്ഥാനങ്ങൾ ഇന്ത്യയ്‌ക്കെതിരെ അക്രമവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് സർക്കാർ ആരോപിക്കുന്നു, കൂടാതെ ഈ പ്രസ്ഥാനങ്ങളോടുള്ള പാശ്ചാത്യ സർക്കാരുകളുടെ മൃദുസമീപനം തർക്കത്തിൻ്റെ ഒരു പ്രധാന കാരണമായി അവർ കാണുന്നു. ഇന്ത്യയുടെ ആശങ്കകൾക്ക് ചരിത്രപശ്ചാത്തലം ഉണ്ട്. ബ്ലൂസ്റ്റാർ ഓപ്പറേഷന്ശേഷം 1984-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകവും 1985-ൽ 329 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ കനിഷ്ക ബോംബ് സ്‌ഫോടനവും ഉൾപ്പെടെ 1980-കളിൽ സിഖ് വിഘടനവാദികൾ ഇന്ത്യയിൽ കാര്യമായ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ, നിജ്ജാറിൻ്റെ കൊലപാതകവും ഇന്ത്യയ്‌ക്കെതിരായ കാനഡയുടെ ആരോപണങ്ങളും പഴയ മുറിവുകൾ വീണ്ടും തുറന്നിരിക്കുന്നു, കൂടുതൽ സങ്കീർമാക്കിക്കൊണ്ട്.

നയതന്ത്രപ്രതിസന്ധി തുടരുമ്പോൾ തന്നെ ഇന്ത്യ-കാനഡ ബന്ധത്തിൻ്റെ മറ്റ് മേഖലകളെയും ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ നിർത്തിവച്ചു, തങ്ങളുടെ മിഷൻ സ്റ്റാഫിൻ്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കനേഡിയൻമാർക്കുള്ള വിസ പ്രോസസ്സിംഗ് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു.

ഇന്ത്യ-കാനഡ സാമ്പത്തിക ബന്ധങ്ങൾ

ഈ പിരിമുറുക്കങ്ങൾക്കിടയിലും ഇന്ത്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക ബന്ധം തകരാറിലായിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം യഥാർത്ഥത്തിൽ 2022-23 ൽ 8.3 ബില്യൺ ഡോളറിൽ നിന്ന് 2023-24 ൽ 8.4 ബില്യൺ ഡോളറായി വളർന്നു. ഈ കാലയളവിൽ കാനഡയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി വർദ്ധിച്ചു. അതേസമയം കാനഡയിലേക്കുള്ള കയറ്റുമതിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. എന്നാൽ, 2020-21 മുതൽ 2022-23 വരെയുള്ള കാലയളവിൽ 3.31 ബില്യൺ ഡോളർ സഞ്ചിതനിക്ഷേപവുമായി 18-ാമത്തെ വലിയ വിദേശനിക്ഷേപകരായി കാനഡ ഇന്ത്യയുടെ ഒരു പ്രധാന സാമ്പത്തിക പങ്കാളിയായി മാറി, പ്രാഥമികമായി സേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് ഇന്ത്യയുടെ മൊത്തം എഫ്ഡിഐയുടെ 0.5% വരും. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെൻ്റ് ബോർഡ് (CPPIB) പോലുള്ള പ്രധാന കനേഡിയൻ നിക്ഷേപകർക്ക് ഇന്ത്യൻ കമ്പനികളിൽ കാര്യമായ ഓഹരികളുണ്ട്. CPPIB യുടെ നിക്ഷേപം 2023-ഓടെ $14.8 ബില്യണിലെത്തും. ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്ക് കാനഡയിൽ ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യയിലേക്കുള്ള പണമയക്കുന്നതിൽ കാനഡയും നിർണായക പങ്ക്വഹിക്കുന്നു. മികച്ച 10 സ്രോതസ്സുകളിൽ കാനഡ ഇടംനേടി. 2023-ൽ ഇന്ത്യക്ക് ലഭിച്ച 125 ബില്യൺ ഡോളറിന്റെ വിദേശപ്പണം കാനഡ നൽകി. പ്രൊഫഷണലുകളും വൈദഗ്ധ്യമുള്ള തൊഴിലാളികളും അടങ്ങുന്ന ഇന്ത്യൻ പ്രവാസികൾ സ്ഥിരമായി പണമയയ്ക്കുന്നു. അതേസമയം കാനഡയിലെ അന്തർദേശീയ വിദ്യാർത്ഥികളിൽ 40% ഇന്ത്യൻ വിദ്യാർത്ഥികളാണ് അവിടെ പഠിക്കുന്നത്. കാനഡയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം 2013-ൽ 32,828-ൽ നിന്ന് 2023-ൽ 139,715 ആയി 326% വർദ്ധിച്ചു. ഇതെല്ലാം കാണിക്കുന്നത് നയതന്ത്രബന്ധങ്ങൾ ദീർഘനാൾ വഷളായി തുടരാനാവില്ലന്നാണ്.

ട്രൂഡോ നേരിടുന്ന ആഭ്യന്തര സമ്മർദ്ദങ്ങൾ

നയതന്ത്ര സംഘർഷം പ്രധാനമന്ത്രി ട്രൂഡോയെ സ്വന്തം നാട്ടിൽ രാഷ്ട്രീയമായി അനിശ്ചിതത്വത്തിലാക്കിയാതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ബുദ്ധിമുട്ടുന്ന ആരോഗ്യസംരക്ഷണ സംവിധാനം, വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് തുടങ്ങിയ ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം ട്രൂഡോയുടെ സമീപ മാസങ്ങളിൽ ജനപ്രീതി കുറയുകയായിരുന്നു. അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പ് കാണിക്കുന്നത് 26% ജനങ്ങൾ മാത്രമാണ് ട്രൂഡോയെ ഏറ്റവും മികച്ച പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കാണുന്നത് എന്നാണ്. ഇത് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെയെക്കാൾ പിന്നിലാണ്. ട്രൂഡോയുടെ വെല്ലുവിളികൾക്കൊപ്പം, അദ്ദേഹത്തിൻ്റെ പ്രധാന രാഷ്ട്രീയ സഖ്യകക്ഷിയായ ജഗ്മീത് സിംഗിൻ്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രൂഡോയുടെ ന്യൂനപക്ഷ ലിബറൽ സർക്കാരിനുള്ള പിന്തുണ അടുത്തിടെ പിൻവലിച്ചു. ലിബറലുകൾ ‘ആളുകളെ നിരാശപ്പെടുത്തി’ എന്നും ‘കനേഡിയൻമാരിൽ നിന്ന് മറ്റൊരു അവസരം അവർ അർഹിക്കുന്നില്ലെന്നും’ ഒരു വീഡിയോ സന്ദേശത്തിൽ സിംഗ് പ്രഖ്യാപിച്ചു.

എൻഡിപി പിന്തുണ പിൻവലിച്ചത് ട്രൂഡോയുടെ നിലപാടിനെ സങ്കീർണ്ണമാക്കുമ്പോൾ, അദ്ദേഹത്തിൻ്റെ സർക്കാർ ഉടൻ സമ്മർദ്ദത്തിലാവുകയാണ് ചെയ്തത്. അധികാരത്തിൽ തുടരാൻ, ട്രൂഡോ ഹൗസ് ഓഫ് കോമൺസിലെ മറ്റ് പ്രതിപക്ഷ നിയമനിർമ്മാതാക്കളിൽ നിന്ന് പിന്തുണ തേടേണ്ടതുണ്ട്. അതിനിടെ, കൺസർവേറ്റീവ് നേതാവ് പൊയ്‌ലിവ്രെ, എൻഡിപിയുടെ പിന്തുണ പിൻവലിച്ചാൽ സർക്കാർ മാറ്റത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാണിച്ച് നേരത്തേ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യാൻ സിങ്ങിനുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, ട്രൂഡോയുടെ ആഭ്യന്തര, വിദേശനയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള വ്യാപകമായ അതൃപ്തി കണക്കിലെടുക്കുമ്പോൾ, കൺസർവേറ്റീവുകൾക്ക് വിജയിക്കാൻ നല്ല സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു.

ഉഭയകക്ഷി ബന്ധങ്ങളുടെ ഭാവി

ഇന്ത്യ-കാനഡ ബന്ധങ്ങളിൽ മുൻകാലങ്ങളിലും സഹകരണവും പിരിമുറുക്കവും ഉണ്ടായിട്ടുണ്ട്. 1940-കളിൽ തുടങ്ങിയ നയതന്ത്രബന്ധങ്ങളിൽ രാജ്യാന്തരവിഷയങ്ങളിലും സാമ്പത്തിക ക്രയവിക്രയങ്ങളിലും സുരക്ഷയിലും കാര്യമായ സഹകരണം കണ്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ 1974-ലെ ആണവപരീക്ഷണത്തെത്തുടർന്ന് ബന്ധങ്ങളിൽ ഒരു വലിയ വിള്ളൽ സംഭവിച്ചു. പതിറ്റാണ്ടുകളായി ആണവ സഹകരണം വിച്ഛേദിക്കുന്നതിലേക്ക് കാനഡയെ കൊണ്ടെത്തിച്ചു. 1990-കളിൽ, ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണം ബന്ധങ്ങളെ പുനർനിർണയിച്ചു. പുതുക്കിയ വ്യാപാരവും നയതന്ത്ര ദൗത്യങ്ങളും ബന്ധങ്ങൾ വളർത്തി. 2011 ‘ഇയർ ഓഫ് ഇന്ത്യ ഇൻ കാനഡ’ പോലെയുള്ള ഉന്നത സന്ദർശനങ്ങളും സംരംഭങ്ങളും ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി. അതേസമയം തീവ്രവാദ വിരുദ്ധ സഹകരണവും ഒരു പ്രധാന പങ്ക് വഹിച്ചു, പ്രത്യേകിച്ച് 1985 ലെ എയർ ഇന്ത്യ സ്‌ഫോടനത്തിനു ശേഷം.

എന്നാൽ സമീപകാലത്തു, ബന്ധങ്ങളിൽ വീണ്ടും പിരിമുറുക്കങ്ങൾ ഉണ്ടായി. പ്രധാനമന്ത്രി ട്രൂഡോയുടെ 2018 ലെ ഇന്ത്യാ സന്ദർശനം, ശിക്ഷിക്കപ്പെട്ട ഒരു സിഖ് തീവ്രവാദി ഉൾപ്പെട്ട നയതന്ത്ര വിവാദത്തിൽ കുഴഞ്ഞുമറിഞ്ഞു. ഇതോടെ സിഖ് വിഘടനവാദ പ്രസ്ഥാനങ്ങളെ കാനഡ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കകൾ ഉയർത്തി. 2019-ൽ, കാനഡ സിഖ് തീവ്രവാദത്തെ ഒരു പ്രധാന ഭീകരവാദ ഭീഷണിയായി പട്ടികയിൽ പെടുത്തിയെങ്കിലും പിന്നീട് അത് ഔദ്യോഗിക റിപ്പോർട്ടുകളിൽ നിന്ന് നീക്കം ചെയ്തു. ഇത് ഇന്ത്യയിൽ നിന്നുള്ള വിമർശനങ്ങൾക്ക് കാരണമായി. 2020-ൽ ട്രൂഡോ ഇന്ത്യയുടെ കർഷക പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചതോടെ ബന്ധങ്ങൾ കൂടുതൽ വഷളായി. കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ഇന്ത്യൻ സർക്കാരിനെ കുറ്റപ്പെടുത്താൻ ഇത് കാരണമായി. ഈ വെല്ലുവിളികൾക്കിടയിലും, ഇരു രാജ്യങ്ങളും വ്യാപാരം, ആണവോർജം, സുരക്ഷ എന്നിവയിൽ ഇടപെടുന്നത് തുടർന്നു.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി എങ്ങനെ പരിഹരിക്കപ്പെടുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. കാനഡയുടെ ആരോപണങ്ങൾക്ക് മറുപടിയായി ‘തുടർനടപടികൾ സ്വീകരിക്കാനുള്ള അവകാശം തങ്ങളിൽ നിക്ഷിപ്തമാണെന്ന്’ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. എന്നാൽ ആ നടപടികൾ എന്തായിരിക്കുമെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. ഈ തർക്കം എത്രത്തോളം നീളുന്നുവോ അത്രത്തോളം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ പൗരന്മാരുടെ പങ്കാളിത്തം കനേഡിയൻ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടലുകളെക്കുറിച്ചുള്ള പുതിയ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് കാനഡയിലെ ജനസംഖ്യയുടെ 2.1 ശതമാനം വരുന്ന സിഖ്സമൂഹത്തിൽ.

ഇതിനിടയിൽ ട്രൂഡോയുടെ സവിശേഷ സാഹചര്യങ്ങൾ കാനഡയുടെ സഖ്യകക്ഷികൾ, പ്രത്യേകിച്ച് അമേരിക്കയും ബ്രിട്ടനും, എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. ഇക്കാര്യത്തിൽ അമേരിക്ക ഇതുവരെ കാര്യമായ പരസ്യപ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. അമേരിക്കയുടെ രണ്ട് പ്രധാന സഖ്യകക്ഷികൾ തമ്മിലുള്ള സംഭവവികാസങ്ങൾ ബൈഡൻ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടു. ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ ട്രൂഡോ അമേരിക്കയുമായും ‘ഫൈവ് ഐസ് ഇൻ്റലിജൻസ്; സഖ്യത്തിലെ മറ്റ് അംഗങ്ങളുമായും പങ്കിട്ടതായി റിപ്പോർട്ടുണ്ട്. ഈ രാജ്യങ്ങൾ എങ്ങനെ പ്രതികരിക്കാൻ പോകുന്നു എന്നത് കാണേണ്ടതാണ്. ഇന്ത്യയുമായി തന്ത്രപ്രധാന വാണിജ്യ-വ്യാപാര ബന്ധങ്ങളുള്ള ഈ രാജ്യങ്ങൾ പൊതുവെ ഒരു ഉഭയകക്ഷി പ്രശ്നമായി ഇതിനെ പരിഗണിക്കാനാണ് സാധ്യത. പ്രത്യേകിച്ച് ഇൻഡോ-പസിഫിക് മേഖലയിൽ പാശ്ചാത്യരാജ്യങ്ങൾ ഇന്ത്യയെ തന്ത്രപരമായ പങ്കാളിയായി അവരോധിക്കപ്പെട്ട പശ്ചാത്തലത്തിൽ.